ദൈവപിതാവിന്റെ വാഗ്ദാനങ്ങള്‍

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

ദൈവപിതാവിന്റെ വാഗ്ദാനങ്ങള്‍

വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് (ഹെബ്രാ. 11/1-3). അതായത്, ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക? പ്രത്യാശയില്ലാത്തവര്‍ എങ്ങനെ വിശ്വാസത്താല്‍ നീതീകരിക്കപ്പെടും? ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ എന്തൊക്കെയാണെന്ന് ഇന്ന് മനുഷ്യന് അറിഞ്ഞുകൂടാ. അത് എഴുതപ്പെട്ട ദൈവവചനത്തില്‍ ഉണ്ടെങ്കിലും, വിശ്വാസികള്‍ എന്നു സ്വയം അഭിമാനിക്കുന്നവര്‍ അവ ഗ്രഹിച്ചിട്ടില്ല. അതിനാല്‍ അവയില്‍ അവര്‍ വിശ്വസിക്കുകയോ പ്രത്യാശിക്കുകയോ ചെയ്യുന്നില്ല; അവ ലഭിക്കുമെന്ന ഉറപ്പും അവര്‍ക്കില്ല. വിശ്വസിക്കണമെങ്കില്‍ ആദ്യം സുവിശേഷം കേള്‍ക്കണം. കേള്‍ക്കണമെങ്കില്‍ സത്യസുവിശേഷം പ്രസംഗിക്കപ്പെടണം. പ്രസംഗിക്കപ്പെടണമെങ്കില്‍ ദൈവം ഒരുവനെ അയയ്ക്കണം (റോമാ. 10/14-15).  ദൈവപിതാവ് ഒരുവനെ അയയ്ക്കുമ്പോള്‍ നാം അവനില്‍ വിശ്വസിക്കണം. അതാണ് ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി (യോഹ. 6/29). അതിനാല്‍ വിശ്വാസത്തിന്‍റെ ആദ്യപടി അയയ്ക്കപ്പെട്ടവനില്‍ വിശ്വസിക്കുക എന്നതാണ്.

ദൈവപിതാവ് കാണപ്പെടാത്തവയെക്കുറിച്ചുള്ള (ദൈവവചനം) അറിവു നല്‍കി ദൈവമക്കളെ പ്രത്യാശയിലേക്കു നയിക്കുന്നു. കാണപ്പെടാത്തവ അനശ്വരങ്ങളാണ്. എന്നാല്‍ സാത്താന്‍ കാണപ്പെടുന്നവയെ (നശ്വരമായവയെ) മനുഷ്യന്‍റെ മുമ്പില്‍ കൊണ്ടുവന്ന് അവനെ നശ്വരനാക്കുന്നു (2 കോറി.4/18). ദൃശ്യവസ്തുക്കള്‍ മനോഹരങ്ങളാണ്, ആകര്‍ഷകങ്ങളാണ്. ഈ ഭൂമിയില്‍ കാഴ്ചയ്ക്ക് വിഷയീഭവിച്ചിട്ടുള്ള ദൃശ്യമനോഹരങ്ങളായ വസ്തുക്കളെല്ലാം നശ്വരങ്ങളാണ്. മനുഷ്യരെല്ലാം ഈ മനോഹാരിതയിലേക്ക് ആകര്‍ഷിക്കപ്പെടുക വഴി അവയോടോപ്പം അവരും നശ്വരരായിത്തീരുന്നു. അവയില്‍ പ്രത്യാശ വയ്ക്കുന്ന മനുഷ്യന്‍ പുല്‍ക്കൊടിക്കുതുല്യം വാടിപോവുകയും ചെയ്യുന്നു (1 പത്രോ. 1/24-25). ഈ ലോകജീവിതത്തിനുവേണ്ടി യേശുക്രിസ്തുവില്‍ പ്രത്യാശവയ്ക്കുന്നവര്‍ മറ്റെല്ലാവരെയുംകാള്‍ നിര്‍ഭാഗ്യരാണെന്ന് ദൈവവചനം മുന്നറിയിപ്പ് തരുന്നു (1 കോറി. 15/19).

മനുഷ്യന് ഈ ഭൂമി വിട്ടുള്ള കാഴ്ച ഇന്ന് നഷ്ടമായിരിക്കുന്നതുകൊണ്ടാണ് വിവിധ തത്വശാസ്ത്രങ്ങള്‍ക്ക് അവന്‍ അടിമയായിത്തീരുന്നത്. എന്നാല്‍ അനശ്വരങ്ങളായ കാഴ്ചകളുണ്ട്. അത് അതിമനോഹരങ്ങളാണെന്ന് ദൈവപിതാവ് പറയുന്നു; അവിടേക്ക് വരുകയെന്ന് ദൈവപിതാവ് എല്ലാവരേയും വിളിക്കുന്നു; അതെല്ലാം നമുക്കു തരാമെന്ന് അവിടുന്നു വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മനുഷ്യരാരും അവിടേക്ക് ചെല്ലാന്‍ തയ്യാറല്ല. അതുകൊണ്ട് നിരവധി വാഗ്ദാനങ്ങളിലൂടെ പ്രത്യാശകൊടുത്ത് ദൈവപിതാവ് ആ കാഴ്ച നമ്മുടെ അടുത്തേക്കു കൊണ്ടുവരുന്നു.

സകല തത്വശാസ്ത്രങ്ങളും മതങ്ങളും പഠിപ്പിക്കുന്നത് സൃഷ്ടി, സ്ഥിതി, സംഹാരം എന്നാണ്. എന്നാല്‍ ദൈവപിതാവ് പഠിപ്പിക്കുന്നത് സൃഷ്ടി, സംഹാരം, സ്ഥിതി(നിത്യജീവന്‍) എന്നാണ്. (2 പത്രോസ് 3:12-13).

(2 പത്രോ. 1/4) - ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപ്പെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്‍റെ മഹത്വവും ഔന്നത്യവുംവഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു.

ഇവയിലൂടെ പിതാവിന്‍റെ സ്നേഹത്തിന്‍റെ പാരമ്യവും, ജ്ഞാനത്തിന്‍റെ പൂര്‍ണ്ണതയും നീതിയുടെ ഔന്നത്യവും വെളിവാകുന്നു.

ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന ദൈവപിതാവ് നല്‍കിയിരിക്കുന്ന 144 വാഗ്ദാനങ്ങള്‍

1. അവിടുത്തെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന ദൈവപിതാവിന്‍റെ അദ്ധ്വാനഫലം മുഴുവന്‍ ദൈവമക്കള്‍ക്കു നല്‍കും (ഏശ. 64/4).

2. ദൈവപിതാവു പ്രത്യക്ഷനാകുമ്പോള്‍ ദൈവമക്കള്‍ അവിടുത്തെപ്പോലെ ആകും (1 യോഹ. 3/2).

3. ദൈവപിതാവ് നമ്മോടു കാണിക്കുന്ന വലിയ സ്നേഹത്താല്‍ നമ്മള്‍ ദൈവമക്കളെന്നു വിളിക്കപ്പെടും (1 യോഹ. 3/1).

4. ദൈവപിതാവു പരിശുദ്ധനായിരിക്കുന്നതുപോലെ ദൈവമക്കളെ പരിശുദ്ധരാക്കും (1 യോഹ. 3/3).

5. അവിടുന്ന് ആയിരിക്കുന്നതുപോലെ ദൈവമക്കള്‍ അവിടുത്തെ കാണും (1 യോഹ. 3/2).

6. കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന ദൈവമക്കള്‍ ദൈവപിതാവിനെ സീയോനില്‍ ദര്‍ശിക്കും (സങ്കീ. 84/7,  ഏശ. 52/8).

7. ദൈവത്തെ എന്‍റെ പിതാവേ എന്നു വിളിക്കുകയും, അവിടുത്തെ മാര്‍ഗ്ഗം ഉപേക്ഷിക്കുകയും ചെയ്യാത്ത ദൈവമക്കളെ അവിടുത്തെ മക്കളായ ഇമ്മാനുഏലിനോടും     പരിശുദ്ധ അമ്മയോടുംകൂടെ പാര്‍പ്പിക്കും (ജറെ. 3/19).

8. ദൈവപിതാവ് അവിടുത്തെ നിയമം ദൈവമക്കളുടെ ഉള്ളില്‍ നിക്ഷേപിക്കും അവരുടെ ഹൃദയത്തില്‍ എഴുതും (ജറെ. 31/33).

9. സകല ജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം ദൈവമക്കള്‍ക്കു നല്‍കും (ജറെ. 3/19).

10. ദൈവപിതാവിന്‍റെ പരിശുദ്ധിയില്‍ പങ്കുകാരാക്കുന്നതിനും, നീതിയുടെ സമാധാനപൂര്‍വ്വമായ ഫലം നല്‍കുന്നതിനുമായി ദൈവമക്കളെ ശിക്ഷണത്തിലൂടെ         പരിശീലിപ്പിക്കും (ഹെബ്രാ. 12/10-11, സുഭാ. 11/30).

11. ഭൗമികന്‍റെ സാദൃശ്യം ധരിച്ചതുപോലെതന്നെ ദൈവമക്കള്‍ സ്വര്‍ഗ്ഗീയന്‍റെ സാദൃശ്യവും ധരിക്കും (1 കോറി. 15/49).

12. ദൈവമക്കള്‍ക്കായി ഒരു രക്ഷകനെ, കര്‍ത്താവായ ഇമ്മാനുഏലിനെ സ്വര്‍ഗ്ഗത്തില്‍നിന്ന് അയക്കും (ഫിലി. 3/20).

13. ദൈവപിതാവ് അവിടുത്തെ മക്കളെ ദൈവത്തിന്‍റെ അവകാശികളും ഇമ്മാനുഏലിന്‍റെ കൂട്ടവകാശികളും ആക്കും (റോമാ. 8/17)

14. ദൈവപിതാവിന്‍റെ കടിഞ്ഞൂല്‍പ്പുത്രന്‍മാരായ ദൈവമക്കളൊക്കെയും കര്‍ത്താവിന്‍റെ പരിശുദ്ധര്‍ എന്നു വിളിക്കപ്പെടും (ലൂക്കാ 2/23).

15. ദൈവമക്കളുടെ അകൃത്യത്തിനു മാപ്പു നല്‍കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല (ജറെ. 31/34).

16. ദൈവമക്കളുടെമേലുള്ള ദൈവപിതാവിന്‍റെ ആത്മാവും, അവരുടെ അധരങ്ങളില്‍ അവിടുന്നു നിക്ഷേപിച്ച വചനങ്ങളും, അവരുടെയോ അവരുടെ     സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍നിന്ന് ഒരിക്കലും അകന്നു പോവുകയില്ല എന്ന ഉടമ്പടി ദൈവമക്കളുമായി ചെയ്യും (ഏശ. 59/21).

17. രക്ഷയുടെ അവകാശികളാകാനിരിക്കുന്ന ദൈവമക്കള്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ ദൈവദൂതന്‍മാരെ നല്‍കും (ഹെബ്രാ. 1/14).

18. ഇസ്രായേലില്‍ അവശേഷിച്ച ദൈവമക്കളെയെല്ലാവരെയും ഒരുമിച്ചുകൂട്ടി ശബ്ദമുഖരിതമായ സമൂഹമാക്കിത്തീര്‍ക്കും (മിക്കാ 2/12).

19. ആത്മാവിന്‍റെ ആദ്യഫലം സ്വീകരിച്ചിരിക്കുന്ന ദൈവമക്കള്‍ക്ക് അവരുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി നല്‍കും (റോമാ 8/23).

20. സമസ്ത സൃഷ്ടികളും ജീര്‍ണ്ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും (റോമാ 8/21-22).

21. അവസാനനാളുകളില്‍ വലിപ്പച്ചെറുപ്പമെന്നിയേ ദൈവമക്കളെല്ലാം ദൈവപിതാവിനെ അറിയും (ജറെ. 31/34).

22. പരീക്ഷകളെ അതിജീവിക്കുന്ന ദൈവമക്കളുടെ വിശ്വാസത്തിന് അഗ്നിശോധനയെ അതിജീവിക്കുന്ന സ്വര്‍ണ്ണത്തേക്കാള്‍ വില നല്‍കും (1 പത്രോ. 1/7).

23. അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസംവഴി ദൈവമക്കള്‍ കാത്തുസൂക്ഷിക്കപ്പെടും (1         പത്രോ. 1/5).

24. ജറുസലെം നിവാസികളെ പരിചകൊണ്ടു മറയ്ക്കുന്ന അന്ന്, ദൈവമക്കളെ ശക്തിപ്പെടുത്തി അവരുടെ  ഇടയിലെ ഏറ്റവും ദുര്‍ബ്ബലനായവനെപ്പോലും           ദാവീദിനെപ്പോലെയാക്കും (സഖ. 12/9).

25. ദാവീദ് ഭവനത്തിന്‍റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ത്ഥനയുടെയും ചൈതന്യം പകരും (സഖ. 12/9-10).

26. യഥാര്‍ത്ഥ ആരാധകരായ ദൈവമക്കള്‍ ആത്മാവിലും സത്യത്തിലും ദൈവപിതാവിനെ ആരാധിക്കും (യോഹ. 4/23, റോമാ. 12/1).

27. ദൈവമക്കളുടെമേല്‍ ശുദ്ധജലം തളിക്കും, എല്ലാ മാലിന്യങ്ങളില്‍നിന്നും അവര്‍ ശുദ്ധീകരിക്കപ്പെടും, സകല വിഗ്രഹങ്ങളില്‍നിന്നും അവരെ നിര്‍മ്മലരാക്കും      (എസെ. 36/26-27).

28. ഒരു പുതിയ ഹൃദയം ദൈവമക്കള്‍ക്കു നല്‍കും, അവരുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും (എസെ. 36/26-27).

29. ഒരു പുതുചൈതന്യം ദൈവമക്കളില്‍ നിക്ഷേപിക്കും (എസെ. 36/25-26).

30. ദൈവപിതാവിന്‍റെ പരിശുദ്ധ നാമം വിളിച്ചപേക്ഷിച്ച് രക്ഷപ്രാപിക്കാനായി, അവസാനകാലത്ത് അവിടുത്തെ നാമം ദൈവമക്കള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കും           (റോമാ. 10/13, ഏശ. 52/6).

31. ദൈവപിതാവിന്‍റെ പരിശുദ്ധ നാമം അറിയുകയും ആ നാമത്തിന് മഹത്വം നല്‍കുകയും ചെയ്യുന്നവരെ സംരക്ഷിക്കും (സങ്കീ. 91/14).

32. ദൈവമക്കളെ ദൈവപിതാവിന്‍റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും (എസെ. 36/26-27).

33. ദൈവമക്കളുടെ അനീതികളുടെനേര്‍ക്കു കരുണയുള്ളവനായിരിക്കും; അവരുടെ പാപങ്ങള്‍ ഒരിക്കലും ഓര്‍മ്മിക്കുകയില്ല (ഹെബ്രാ. 8/12).

34. ദൈവമക്കളുടെ പേരുകള്‍ ജീവന്‍റെ ഗ്രന്ഥത്തില്‍ നിന്നും മായിച്ചുകളയുകയില്ല (ലൂക്കാ 10/20, വെളി. 20/12).

35. ദൈവമക്കളുടെ കാല്‍ക്കീഴിലാക്കി പിശാചിനെ ഉടന്‍തന്നെ തകര്‍ത്തുകളയും (റോമാ 16/20).

36. മരണത്തെ എന്നേക്കുമായി ഇല്ലായ്മ ചെയ്ത് (ഏശ. 25/8), അനശ്വരതയും അനന്തതയും ദൈവമക്കള്‍ക്ക് വീണ്ടും നല്‍കും (ജ്ഞാനം 2/23).

37. നിയമവും പ്രവാചകന്‍മാരും സാക്ഷ്യപ്പെടുത്തിയ ദൈവനീതി നിയമത്തിലൂടെയല്ലാതെ വെളിപ്പെടുത്തിക്കൊടുക്കും (റോമാ 3/21).

38. ദൈവമക്കളോട് ശണ്ഠകൂടുന്നവര്‍ ലജ്ജിച്ചു തലതാഴ്ത്തും, അവരെ അന്വേഷിച്ചാല്‍ കണ്ടെത്തുകയില്ല; ദൈവമക്കളോടു പോരാടുന്നവരെ ശൂന്യരാക്കും (ഏശ. 41/12).

39. ജറുസലെമിനെതിരേ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും (സഖ. 12/9).

40. ദൈവത്തെ ആബാ - പിതാവേ - എന്നു വിളിക്കുന്ന പുത്രസ്വീകാരത്തിന്‍റെ ആത്മാവിനെ ദൈവമക്കള്‍ക്ക് നല്‍കും (റോമാ 8/15).

41. ദൈവപിതാവ് കൂടെനിന്ന് ദൈവമക്കളെ ശക്തിപ്പെടുത്തും, സഹായിക്കും; അവിടുത്തെ വിജയകരമായ വലത്തുകൈകൊണ്ട് അവരെ താങ്ങിനിര്‍ത്തും (ഏശ.             41/10).

42. ഇമ്മാനുഏലിനെ ശുശ്രൂഷിക്കുന്ന ദൈവമക്കള്‍ ഇമ്മാനുഏല്‍ ആയിരിക്കുന്നിടത്ത് അവനോടൊപ്പം ആയിരിക്കും; അവരെ ദൈവപിതാവ് ബഹുമാനിക്കുകയും                 ചെയ്യും (യോഹ. 12/26).

43. തെരഞ്ഞെടുത്ത അവിടുത്തെ ദാസരായ നമ്മെ അവിടുന്ന് ഒരിക്കലും ഉപേക്ഷിക്കുകയില്ല (ഏശ. 41/9).

44. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ദൈവമക്കളെ തിരഞ്ഞെടുക്കും; വിദൂര ദിക്കുകളില്‍നിന്നു അവരെ വിളിക്കും (ഏശ. 41/9).

45. ദൈവമക്കള്‍ക്ക് അവരുടെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും (ജറെ. 33/3).

46. ദൈവപിതാവ് അവിടുത്തെ പുത്രരായ ദൈവമക്കളെ പഠിപ്പിക്കും; അവര്‍ ശ്രേയസ്സാര്‍ജ്ജിക്കും (ഏശ. 54/13, യോഹ. 6/45).

47. അബ്രാഹത്തിന്‍റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടതുപോലെതന്നെ ദൈവമക്കള്‍ക്കും അത് നീതിയായി പരിഗണിക്കപ്പെടും (റോമാ 4/22-23).

48. പരിശുദ്ധ വിശ്വാസമുള്ള ദൈവമക്കള്‍ വിശ്വാസിയായ ആബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കും (ഗലാ. 3/9).

49. ദൈവമക്കള്‍ പിതാവിന്‍റെ അടുക്കല്‍വന്നു അവിടുത്തെ വിളിക്കുമ്പോള്‍ അവിടുന്നു മറുപടി നല്‍കും (ജറെ. 33/3) അവര്‍ പ്രാര്‍ത്ഥിക്കുകയും              വിളിച്ചപേക്ഷിക്കുകയും ചെയ്യുമ്പോള്‍ അവിടുന്ന് അവരുടെ പ്രാര്‍ത്ഥന ശ്രവിക്കും (ജറെ. 29/12).

50. ദൈവമക്കള്‍ പുര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ അവിടുത്തെ കണ്ടെത്തും (ജറെ. 29/14).

51. ദൈവമക്കളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദേശങ്ങളിലുംനിന്ന് അവിടുന്നു അവരെ ഒരുമിച്ചുകൂട്ടും (ജറെ. 29/14, ഏശ. 41/9).

52. ദൈവമക്കളുടെ ഐശ്വര്യം എന്നേക്കുമായി പുനഃസ്ഥാപിക്കുകയും, എവിടെനിന്നു അവരെ അടിമത്തത്തിലേക്കയച്ചുവോ ആ സ്ഥലത്തേക്കുതന്നെ അവരെ            തിരികെ കൊണ്ടുവരുകയും ചെയ്യും (ജറെ. 29/14).

53. ദൈവപിതാവ് സദാ പരിപാലിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാട് ദൈവമക്കള്‍ക്കു നല്‍കും (നിയ. 11/11).

54. എന്നേക്കും ദൈവപിതാവിനെ സ്തുതിച്ചുകൊണ്ട് അവിടുത്തെ ഭവനത്തില്‍ വസിക്കുവനുള്ള ഭാഗ്യം ദൈവമക്കള്‍ക്ക് നല്‍കും (സങ്കീ. 84/4).

55. വചനത്തിനായി ദാഹിക്കുന്ന ദൈവമക്കള്‍ക്ക് ജീവജലത്തിന്‍റെ ഉറവയില്‍നിന്നു സൗജന്യമായി നല്‍കും (വെളി. 21/6).

56. വിജയം വിരിക്കുന്ന ദൈവമക്കള്‍ക്ക് ദൈവപിതാവു കാത്തുസൂക്ഷിച്ചതെല്ലാം അവകാശമായി നല്‍കും (വെളി. 21/7).

57. ദൈവമക്കളുടെ കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും അവിടുത്തെ ജനത്തിന്‍റെ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും (ഏശ. 25/8).

58. ഏകമനസ്സായി ദൈവിക നിയമം അനുസരിക്കുന്ന സജ്ജനങ്ങളുടെ വിശുദ്ധസന്തതികളായ ദൈവമക്കള്‍ക്കായി രഹസ്യബലി ഒരുക്കും (ജ്ഞാനം 18/9).

59. കര്‍ത്താവിന്‍റെ ദിനം ആസന്നമാകുമ്പോള്‍ ദൈവപിതാവ് ഒരുക്കുന്ന ഒരു ബലിയിലൂടെ അവിടുത്തെ അതിഥികളായ ദൈവമക്കളെ ശുദ്ധീകരിക്കും (സെഫാ. 1/7).

60. ശാന്തശീലര്‍ക്ക് പുതിയ ഭൂമി അവകാശമായി നല്‍കും (മത്താ. 5/5).

61. യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന ദൈവികരഹസ്യം വിശ്വാസത്തിന്‍റെ അനുസരണത്തിനായി സകല ദൈവമക്കള്‍ക്കും പ്രവാചകന്‍മാരുടെ        ലിഖിതങ്ങള്‍വഴി വെളിപ്പെടുത്തും (റോമാ 16/26).

62. അവിടുത്തെ ദാസരായ പ്രവാചകന്‍മാര്‍ക്കു അവിടുത്തെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും (ആമോ. 3/7).

63. ചെറിയ അജഗണമായ ദൈവമക്കള്‍ക്ക് ദൈവരാജ്യം നല്‍കും (ലൂക്കാ 12/31-32).

64. ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുന്ന ചെറിയ അജഗണമായ ദൈവമക്കള്‍ക്ക് ആവശ്യമായവയെല്ലാം അതോടൊപ്പം നല്‍കും (ലൂക്കാ 12/31-32).

65. ഇമ്മാനുഏലിന്‍റെ വചനം കേള്‍ക്കുകയും അവനെ അയച്ചവനായ പിതാവില്‍ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവന്‍ നല്‍കും; അവനു ശിക്ഷാവിധിയില്ല        (യോഹ. 5/24).

66. ദൈവമക്കളെ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം മക്കളുമാക്കും (1 പത്രോ. 2/9).

67. സാത്താന്‍റെ അധീശത്വത്തിലായിത്തീര്‍ന്ന ഈ ആകാശവും ഭൂമിയും ദൈവപിതാവിന്‍റെ ആഗമനദിനത്തില്‍ കത്തിച്ചു നശിപ്പിക്കും (2 പത്രോ. 3/10).

68. ദൈവവചനത്തിന്‍റെ പൊരുള്‍ ഗ്രഹിക്കുവാന്‍ ഇമ്മാനുഏല്‍ ദൈവമക്കളുടെ ഹൃദയം തുറക്കും (ലൂക്കാ 24/45)

69. ദൈവപിതാവിന്‍റെയും പുത്രന്‍റെയും  ഭവനത്തില്‍ത്തന്നെ ദൈവമക്കള്‍ക്ക് ഇമ്മാനുഏല്‍ വാസസ്ഥലമൊരുക്കും (യോഹ. 14/2-3).

  • 70. ദൈവപിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും, പരിശുദ്ധ അമ്മയിലും വിശ്വസിക്കുന്നവരെ ഇമ്മാനുഏല്‍ വീണ്ടും വന്ന് കൂട്ടിക്കൊണ്ടുപോകും
  •       (യോഹ. 14/2-    3).

71. മാനസികമായി ഒരുങ്ങി സമചിത്തതയും പ്രത്യാശയുള്ളവരായിരിക്കുന്ന ദൈവമക്കള്‍ക്ക് ഇമ്മാനുഏലിന്‍റെ പ്രത്യാഗമനത്തില്‍ അപരിമേയമായ കൃപ നല്‍കും (1             പത്രോ. 1/13, എഫേ. 2/7).

72. ഇമ്മാനുഏല്‍ രാജ്യം കല്‍പിച്ചു നല്‍കുമ്പോള്‍ ദൈവമക്കള്‍ അവന്‍റെ മേശയില്‍നിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യും (ലൂക്കാ 22/29-30).

73. ഇമ്മാനുഏല്‍ രാജ്യം കല്‍പിച്ചു നല്‍കുമ്പോള്‍, ദൈവമക്കള്‍ സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കും (ലൂക്കാ 22/29-30).

74. ഇപ്പോള്‍ ഇമ്മാനുഏലിനോടുകൂടെ പീഡയനുഭവിക്കുന്നു ദൈവമക്കളെ അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടുത്തും (റോമാ 8/17).

75. ഇമ്മാനുഏലിനെ ദൈവമക്കള്‍ കണ്ടിട്ടില്ലെങ്കിലും അവനെ സ്നേഹിക്കാനുള്ള കൃപ അവര്‍ക്കു  നല്‍കും (1 പത്രോ. 1/8).

76. ഇമ്മാനുഏല്‍ ദൈവമക്കളുടെ ദുര്‍ബ്ബലശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും (ഫിലി. 3/21).

77. ഇമ്മാനുഏലിനെ ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണ്ണവുമായ സന്തോഷത്തില്‍ മുഴുകാനുള്ള കൃപ           ദൈവമക്കള്‍ക്ക് നല്‍കും (1 പത്രോ. 1/8).

78. ദൈവപിതാവിന്‍റെ കൃപയാല്‍ ഇമ്മാനുഏല്‍ വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി ദൈവമക്കള്‍ നീതീകരിക്കപ്പെടും (റോമാ 3/24).

79. ഇമ്മാനുഏലിന്‍റെ മഹത്വപൂര്‍ണ്ണമായ പ്രത്യാഗമനത്തില്‍ ദൈവശക്തിക്ക് സദൃശമായ അപരിമേയ ശക്തി ദൈവമക്കളില്‍ നിറക്കും (എഫേ. 1/19).

80. അവസാനകാഹളം മുഴങ്ങുമ്പോള്‍ കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ രൂപാന്തരപ്പെടുത്തും (1 കോറി. 15/52)

81. ദൈവവചനം പാലിക്കുന്നവരില്‍ അപരിമേയ സ്നേഹം നിറയ്ക്കും (1 കോറി. 13/4-8, 1 യോഹ. 4/17-18).

82. ഇപ്പോള്‍ ഇമ്മാനുഏലിനോട് ഐക്യപ്പെട്ടിരിക്കുന്ന ദൈവമക്കള്‍ക്ക് ശിക്ഷാവിധി ഉണ്ടാവുകയില്ല (റോമാ 8/1).

83. ആത്മാവും ജീവനുമായ വചനത്തെ ഭക്ഷിക്കുന്നവര്‍ക്ക് ആ വചനത്താല്‍ത്തന്നെ ജീവന്‍ നല്‍കും (യോഹ. 6/57).

84. ഇമ്മാനുഏലിന്‍റെ ശരീരമാകുന്ന അപ്പത്തില്‍നിന്നു ഭക്ഷിക്കുന്ന ദൈവമക്കള്‍ മരിക്കാതെ എന്നേക്കും ജീവിക്കും (യോഹ. 6/51).

85. കല്ലറയിലുള്ളവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുമ്പോള്‍ നന്‍മ ചെയ്തവര്‍ ജീവന്‍റെ ഉയിര്‍പ്പിനായും തിന്‍മ ചെയ്തവര്‍ ശിക്ഷാവിധിയുടെ             ഉയിര്‍പ്പിനായും പുനരുത്ഥാനം ചെയ്ത് പുറത്തുവരും (യോഹ. 5/28-29).

86. ഇമ്മാനുഏലിലുള്ള ജീവാത്മാവിന്‍റെ നിയമംവഴി ദൈവമക്കളെ പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍നിന്നു സ്വതന്ത്രമാക്കും (റോമാ 8/2).

87. ഇമ്മാനുഏലില്‍ വിശ്വസിക്കുന്നവരെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് നയിക്കാനും, വരാനിരിക്കുന്ന കാര്യങ്ങള്‍ അറിയിക്കാനും, ഇമ്മാനുഏലിനെ           മഹത്വപ്പെടുത്താനുമായി ദൈവമക്കള്‍ക്ക് വചനത്തിന്‍റെ ആത്മാവിനെ നല്‍കും (യോഹ. 7/39, 16/13,14).

88. സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്‍മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്‍റെമേല്‍ ഇറങ്ങിവരുന്നതും ദൈവമക്കള്‍ കാണും (യോഹ. 1/49).

89. ആകാശത്തില്‍ മനുഷ്യപുത്രന്‍റെ അടയാളം പ്രത്യക്ഷപ്പെടുമ്പോള്‍ ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍       ശക്തിയോടും  മഹത്വത്തോടുംകൂടെ വരുന്നതു ദൈവമക്കള്‍ കാണുകയും ചെയ്യും (മത്താ. 24/30).

90. ഇമ്മാനുഏലിന്‍റെ ദൂതന്‍മാര്‍ ആകാശത്തിന്‍റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നാലു ദിക്കുകളിലുംനിന്ന് അവന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും                        (മത്താ. 24/31).

91. എല്ലാപരീക്ഷണങ്ങളിലും വിശ്വാസം കാത്തുസൂക്ഷിച്ച ദൈവമക്കളെ ഇമ്മാനുഏല്‍ സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്യും (1 പത്രോ. 1/7). 

92. ദൈവവചനം അടുക്കലേക്കു വന്ന ദൈവമക്കളെ ഇമ്മാനുഏല്‍ ദൈവങ്ങള്‍ എന്നു വിളിക്കും (യോഹ. 10/35)

93. പരിശുദ്ധ ജ്ഞാനത്തിന്‍റെ പ്രബോധനങ്ങള്‍ പ്രവചനംപോലെ ചൊരിയുകയും ദൈവമക്കള്‍ക്ക് നല്‍കുകയും ചെയ്യും (പ്രഭാ. 24/33).

95. ഉത്കൃഷ്ടമായ സ്നേഹത്തിന്‍റെയും ഭക്തിയുടെയും ജ്ഞാനത്തിന്‍റെയും വിശുദ്ധമായ പ്രത്യാശയുടെയും അമ്മയായ പരിശുദ്ധ അമ്മ, ഇമ്മാനുഏല്‍ പേര് നല്‍കിയ        അമ്മയുടെ മക്കള്‍ക്ക് തന്നെത്തന്നെ അമ്മയായി നല്‍കും (പ്രഭാ. 24/18).

96. ദൈവനീതിയുടെ പൂര്‍ത്തീകരണത്തിനായി ജീവദായകനിയമം ദൈവമക്കള്‍ക്ക് പുനഃസ്ഥാപിച്ച് തരും (ഗലാ. 3/21, ബാറൂ. 4/1).

97. പരിശുദ്ധ അമ്മയ്ക്ക് ജറുസലെമില്‍ ആധിപത്യവും പ്രിയങ്കര നഗരമായ സീയോനില്‍ വിശ്രമവും നല്‍കും (പ്രഭാ. 24/9-11).

98. പരിശുദ്ധ അമ്മയെ, താന്‍ സ്നേഹിച്ച പുതിയ ഇസ്രായേലായ ദൈവമക്കള്‍ക്കു നല്‍കും (ബാറൂ. 3/36).

99. ആദത്തിന്‍റെ സന്തതികളുടെമേല്‍ വയ്ക്കപ്പെട്ടിരിക്കുന്ന ഭാരമുളള നുകം തകര്‍ക്കുന്ന സകലരുടെയും മാതാവായ പരിശുദ്ധ അമ്മയുടെ പക്കല്‍ ദൈവമക്കളെ        എത്തിക്കും (പ്രഭാ. 40/1).

100. ദൈവകല്‍പനകളുടെ പുസ്തകവും ശാശ്വത നിയമവുമായ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നില്‍ക്കുന്നവന് നിത്യജീവന്‍ നല്‍കും (ബാറൂ. 4/1).

101. വിജയം വരിക്കുന്നവന് ദൈവത്തിന്‍റെ പറുദീസയിലുളള ജീവന്‍റെവൃക്ഷത്തില്‍നിന്ന് ഭക്ഷിക്കാന്‍ കൊടുക്കും (വെളി. 2/7).

102. സര്‍വ്വവും സാധ്യമാക്കുന്ന പരിശുദ്ധ അമ്മ സമ്പൂര്‍ണ്ണജ്ഞാനം കൊണ്ട് സ്രഷ്ടാവിന്‍റെ പ്രതിച്ഛായയ്ക്കനുസൃതമായി ദൈവമക്കളെ നവീകരിക്കും (കൊളോ. 3/10,          ജ്ഞാനം 7/27).

103. പരിശുദ്ധ ജ്ഞാനത്തെ വിശ്വസിക്കുകയും, സ്നേഹിക്കുകയും, ജാഗരൂകതയോടെ അന്വഷിക്കുകയും ചെയ്യുന്നവര്‍ പരിശുദ്ധ അമ്മയെ കണ്ടെത്തും (സുഭാ. 8/17).

104. പരിശുദ്ധ അമ്മയെ അനുസരിക്കുന്നവരെ നേര്‍വഴികാട്ടി ആനന്ദിപ്പിക്കുകയും, അവര്‍ക്ക് ദൈവിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും (പ്രഭാ.          4/18).

105. പരിശുദ്ധ അമ്മയെ അനുസരിക്കുന്നവര്‍ ജനതകളെ വിധിക്കും; അമ്മയുടെ വാക്കു കേള്‍ക്കുന്നവര്‍ സുരക്ഷിതരായിരിക്കും (പ്രഭാ. 4/15).   

106. പശ്ചാത്തപിച്ച് പാപമോചനത്തിനായി ഇമ്മാനുഏലിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കുന്ന ദൈവമക്കള്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും പരിശുദ്ധാത്മാവിന്‍റെ         ദാനം നല്‍കും (അപ്പ. പ്രവ. 2/38-39).

107. പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും സഹായകനായ പരിശുദ്ധാത്മാവ് ഇനിയും നമ്മെ അറിയിക്കും (യോഹ. 16/7-8).

108. പിതാവില്‍നിന്ന് പുറപ്പെടുന്ന സഹായകനായ പരിശുദ്ധാത്മാവ് ഇമ്മാനുഏലിനെക്കുറിച്ച് ദൈവമക്കള്‍ക്ക് സാക്ഷ്യം നല്‍കും (യോഹ. 15/26).

109. എല്ലാക്കാര്യങ്ങളും, ദൈവത്തിന്‍റെ നിഗൂഢരഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്ന ദൈവാത്മാവ് മുഖേന ദൈവമക്കള്‍ക്ക് ദൈവപിതാവിന്‍റെ ചിന്തകള്‍         വെളിപ്പെടുത്തിത്തിക്കൊടുക്കും (1 കോറി. 2/10).

110. അവസാനനാളുകളില്‍ അവിടുത്തെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ ദൈവപിതാവിന്‍റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും         (ജോയേ. 2/29).

111. സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് ചോദിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ സമൃദ്ധമായി നല്‍കും (ലൂക്കാ 11/13).

112. പരിശുദ്ധാത്മാവിന്‍റെ ആദ്യഫലം അച്ചാരമായി സ്വീകരിച്ചിരിക്കുന്ന ദൈവമക്കള്‍ക്ക് ദൈവപിതാവിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുളള അവകാശം         വീണ്ടെടുത്ത് സ്വന്തമാക്കനായി പരിശുദ്ധാത്മാവിന്‍റെ പൂര്‍ണ്ണഫലം നല്‍കും (എഫേ. 1/14).

113. ദൈവമക്കളുടെ രാജാവ് അവരില്‍ ഒരാള്‍ തന്നെയായിരിക്കും; അവരുടെ ഭരണാധിപന്‍ അവരുടെ ഇടയില്‍നിന്നുതന്നെ വരും (ജറെ. 30/21).

114. ആരും സമീപിക്കാന്‍ ധൈര്യപ്പെടാത്ത ദൈവപിതാവിന്‍റെ സന്നിധിയില്‍ വരാന്‍ ദാവീദിനെ അവിടുന്ന് അനുവദിക്കും (ജറെ. 30/21).

115. സാത്താനും സ്ത്രീയും (ഹവ്വായും) തമ്മിലും സാത്താന്‍റെ സന്തതിയും സ്ത്രീയുടെ സന്തതിയും തമ്മിലും ശത്രുത ഉളവാക്കും; സ്ത്രീയുടെ (ഹവ്വായുടെ) സന്തതി         സാത്താന്‍റെ തല തകര്‍ക്കും (ഉല്‍പ. 3/14-16).

116. ദാവീദിന്‍റെ വീണുപോയ കൂടാരം (സീയോന്‍)  വീണ്ടും പണിയും അതിന്‍റെ നഷ്ടശിഷ്ടങ്ങളില്‍നിന്ന് അതിനെ പുതുക്കിപ്പണിത് വീണ്ടും ഉയര്‍ത്തിനിര്‍ത്തും (അപ്പ.         പ്രവ. 15/16).

117. ദൈവമക്കള്‍ക്കു മുമ്പേ അവരുടെ രാജാവ് നടക്കും; രാജാധിരാജനായ ഇമ്മാനുഏല്‍ അവരെ നയിക്കും (മിക്കാ 2/13).

118. ദൈവമക്കള്‍ക്കായി ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളര്‍ത്തുവരും അവന്‍റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും (ഏശ. 11/1).

119. ദാവീദിന്‍റെ കുടുംബവും രാജത്വവും സിംഹാസനവും എന്നേക്കും നിലനിര്‍ത്തും (2 സാമു. 7/16).

120. സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗ്ഗീയജറുസലെമിലേക്കും അസംഖ്യം ദൂതന്‍മാരുടെ സമൂഹത്തിലേക്കും ദൈവമക്കളെ         പ്രവേശിപ്പിക്കും (ഹെബ്രാ. 12/22).

121. സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും (പ്രകാശത്തിന്‍റെ സഭ), പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്‍മാരുടെ         ആത്മാക്കളുടെ അടുത്തേക്കും ദൈവമക്കളെ പ്രവേശിപ്പിക്കും (ഹെബ്രാ. 12/22).

122. സീയോനിലേക്ക്, തിന്‍മകളില്‍നിന്നു പിന്തിരിഞ്ഞ യാക്കോബിന്‍റെ സന്തതികളായ ദൈവമക്കളുടെ അടുക്കലേക്ക്, കര്‍ത്താവ് രക്ഷകനായി വരും (ഏശ. 59/20).

123. ദൈവം സംവിധാനം ചെയ്തതും, നിര്‍മ്മിച്ചതും, അടിസ്ഥാനമുറപ്പിച്ചതും, ഒരിക്കലും ഇളക്കം തട്ടാത്തതും, പിതാവ് വസിക്കുന്നതും, പിതാവ് കോട്ടകള്‍         ഉയര്‍ത്തിയിരിക്കുന്നമായ ദൈവനഗരം ദൈവമക്കള്‍ക്കു നല്‍കും (ഹെബ്രാ. 11/10, സങ്കീ. 46/5, ഏശ. 26/1).

124. ഇളക്കപ്പെടാന്‍ പാടില്ലാത്തവ നിലനില്‍ക്കാന്‍ വേണ്ടി ഇളക്കപ്പെട്ടവ - സൃഷ്ടിക്കപ്പെട്ടവ - നീക്കം ചെയ്യപ്പെടും (ഹെബ്രാ. 12/27).

125. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോവുകയും കടല്‍ അപ്രത്യക്ഷമാവുകയും ചെയ്യുമ്പോള്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും         ദൈവമക്കള്‍ക്കു നല്‍കും (വെളി. 21/1).

126. സീയോനില്‍ വിലപിക്കുന്ന ദൈവമക്കള്‍ കര്‍ത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടും (ഏശ. 61/3).

127. ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരമായ പുതിയ ജറുസലെം         ദൈവമക്കള്‍ക്കു നല്‍കും (വെളി. 21/2).

128. ദൈവത്തിന്‍റെ കൂടാരം ദൈവമക്കളോടുകൂടെ ആയിരിക്കും; ദൈവപിതാവ് അവരോടൊത്തു വസിക്കും (വെളി. 21/3).

129. സീയോന്‍ പര്‍വ്വതത്തില്‍ ദൈവമക്കള്‍ക്കുവേണ്ടി മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും മേല്‍ത്തരം വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും (ഏശ. 25/6).

130. ദൈവമക്കളെ മറച്ചിരിക്കുന്ന മൂടുപടം (പ്രകൃതി നിയമമുള്‍പ്പെടെ സകല നിയമങ്ങളും)  സീയോന്‍ പര്‍വ്വതത്തില്‍വച്ച് ദൈവപിതാവ് നീക്കിക്കളയും (ഏശ. 25/7).

131. ദൈവമക്കള്‍ മുന്തിരിത്തോപ്പുകളും തോട്ടങ്ങളും നട്ടുപിടിപ്പിച്ച്  ഫലം ആസ്വദിക്കും (ആമോ. 9/14).

132. പുരാതന നഷ്ടശിഷ്ടങ്ങള്‍ അവസാനകാലത്ത് പുനരുദ്ധരിക്കപ്പെടും; തങ്ങള്‍ മുതല്‍ ആദം വരെയുള്ള സകലതലമുറകളുടെ അടിസ്ഥാനം ദൈവമക്കള്‍         പണിതുയര്‍ത്തും, പൊളിഞ്ഞമതിലുകള്‍ പുനരുദ്ധരിക്കുന്നവരെന്നും, ഭവനങ്ങള്‍ക്കു കേടുപോക്കുന്നവരെന്നും അവര്‍ വിളിക്കപ്പെടും (ഏശ. 58/12).

133. അന്ന് ജസ്സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും; ജനതകള്‍ അവനെ അന്വേഷിക്കും (ഏശ. 11/10).

134. ടര്‍പ്പെന്‍റൈന്‍വൃക്ഷമോ, കരുവേലകമോ വെട്ടിയാല്‍ അതിന്‍റെ കുറ്റി നില്‍ക്കുന്നതുപോലെ ഒരു വിശുദ്ധബീജമാകുന്ന കുറ്റി ദൈവമക്കള്‍ക്കായി         അവശേഷിപ്പിക്കും (ഏശ. 6/13).

135. ദൈവമക്കളെ അടിമപ്പെടുത്തിവച്ചിരിക്കുന്ന പാളയത്തിന്‍റെ കവാടം തകര്‍ത്ത് അവരെ പുറത്തുകടത്താന്‍ മതിലില്‍ പഴുതുണ്ടാക്കുന്നവരെ അവര്‍ക്കു മുമ്പേ         അയയ്ക്കും (മിക്കാ 2/13).

136. പീഡിതരായ ദൈവമക്കളെ സദ്വാര്‍ത്ത അറിയിക്കുന്നതിന് കര്‍ത്താവിന്‍റെ ആത്മാവിനാല്‍ ഒരുവനെ അഭിഷേകം ചെയ്ത് അയയ്ക്കും (ഏശ. 61/1).

137. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും ഒരുവനെ ദൈവമക്കളുടെ പക്കലേക്ക്         അയയ്ക്കും (ഏശ. 61/2).

138. കര്‍ത്താവിന്‍റെ കൃപാവത്സരവും ദൈവപിതാവിന്‍റെ പ്രതികാരദിനവും പ്രഘോഷിക്കാന്‍ ഒരുവനെ ദൈവമക്കളുടെ പക്കലേക്ക് അയയ്ക്കും (ഏശ. 61/2).

139. സീയോനില്‍ വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും, സീയോന് വെണ്ണീറിനുപകരം പുഷ്പമാല്യവും വിലാപത്തിനുപകരം ആനന്ദത്തിന്‍റെ തൈലവും തളര്‍ന്ന         മനസ്സിനുപകരം സ്തുതിയുടെ മേലങ്കിയും നല്‍കാനും ഒരുവനെ ദൈവമക്കളുടെ പക്കലേക്ക് അയയ്ക്കും (ഏശ. 61/3).

140. ഇമ്മാനുഏലില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന് ജീവജലത്തിന്‍റെ അരുവികള്‍ ദൈവമക്കളിലേക്ക് ഒഴുക്കും (യോഹ. 7/38).

141. പാപത്തില്‍നിന്നും അശുദ്ധിയില്‍നിന്നും ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്ധീകരിക്കാന്‍ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടുവിക്കും         (സഖ. 13/1).

142. കര്‍ത്താവിന്‍റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ്,പിതാക്കന്‍മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്‍മാരിലേക്കും         തിരിക്കാന്‍, പ്രവാചകനെ ദൈവമക്കളുടെ അടുത്തേക്ക് അയയ്ക്കും (മലാ. 4/5-6).

143. അവസാനകാലത്ത് ഇമ്മാനുഏലിന്‍റെ ദൗത്യപൂര്‍ത്തീകരണത്തിനായി, അവന്‍റെ ആഗമനത്തിനുമുമ്പ്, അവന് വഴിയൊരുക്കാന്‍ പ്രവാചകന്‍മാരെ അയയ്ക്കും.           (പ്രഭാ.49/10).

144. അവസാനകാലത്തെ പീഡനങ്ങളുടെ സമയത്ത് വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കാനും, ചാക്കുടുത്ത് പ്രവചിക്കാനും രണ്ടു സാക്ഷികളെ അയയ്ക്കും                              (വെളി. 11/2-3).

 145. അവസാനകാലത്ത് പ്രവാചകരെയും ജ്ഞാനികളെയും നിയമജ്ഞരെയും അയയ്ക്കും (ത്താ. 23/34).


Related Articles

View All

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

മോശയുടെ നിയമംവഴി നീതീകരണം ലഭിക്കാത്ത ഒരു പ്രവൃത്തി അന്ത്യനാളുകളില്‍ ദൈവപിതാവ് ചെയ്യുന്നു. മോശയുടെ നിയമത്തില്‍ അതിനു നീതീകരണമില്ലെങ്കില്‍, സഭകളുടെയോ, മറ്റ് സംവിധാനങ്ങളുടെയോ നിയമത്തില്‍ അതിനു നീതീകരണമില്ല

Chat with us